വത്തിക്കാൻ സിറ്റി: ദുഃഖവെള്ളിയാഴ്ച റോമിലെ കൊളോസിയത്തില്‍ നടന്ന കുരിശിന്റെ വഴി പ്രാര്‍ഥനയില്‍ ലെയോ മാര്‍പാപ്പയ്ക്കൊപ്പം പങ്കെടുത്ത് ആയിരങ്ങള്‍.
വെള്ളിയാഴ്ച പ്രാദേശികസമയം രാത്രി ഒമ്പതോടെ കൊളോസിയത്തിലെ 14 സ്ഥലങ്ങളിലൂടെയും നടത്തിയ പ്രാര്ഥനയിലുടനീളം ലെയോ മാര്‍പാപ്പ കുരിശ് വഹിച്ചു. വിശുദ്ധ നാടിന്റെ സൂക്ഷിപ്പുകാരനായി സേവനം ചെയ്ത കപ്പൂച്ചിന്‍ വൈദികന് ഫാ. ഫ്രാന്‍സെസ്കോ പാറ്റണ് തയാറാക്കിയ ധ്യാനചിന്തകളായിരുന്നു കുരിശിന്റെ വഴിയിലെ ഓരോ സ്ഥലത്തും ചൊല്ലിയത്.
അനേകം ആദിമക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിന് സാക്ഷ്യം വഹിച്ച ചരിത്രമുറങ്ങുന്ന കൊളോസിയത്തില്‍ മാര്‍പാപ്പയ്ക്കും കര്‍ദിനാള്‍മാര്‍ക്കും വൈദികര്‍ക്കുമൊപ്പം ഏകദേശം 30,000ത്തോളം പേര് കത്തിച്ച മെഴുകുതിരികളും വഹിച്ച് കുരിശിന്റെ വഴിയില്‍ പങ്കെടുത്തു.
ലോകമെങ്ങുമുള്ള കോടിക്കണക്കിനു വിശ്വാസികള്‍ സോഷ്യല്‍ മീഡിയ, ടെലിവിഷന്‍, റേഡിയോ എന്നിവയിലൂടെ ലഭ്യമാക്കിയ തത്സമയ സംപ്രേക്ഷണത്തിലൂടെയും പങ്കുചേര്‍ന്നു. പതിറ്റാണ്ടുകള്‍ക്കുശേഷമാണ് മാര്‍പാപ്പ കുരിശിന്റെ വഴിയില്‍ ഉടനീളം കുരിശ് വഹിക്കുന്നത്.
1980-1994 കാലയളവില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ കാലത്താണ് ഇതിനുമുമ്പ് കുരിശിന്റെ വഴിയില്‍ മാര്‍പാപ്പ മുഴുവന്‍ സമയം കുരിശ് വഹിച്ചിട്ടുള്ളത്.
കുരിശിന്റെ വഴിയുടെ സമാപനത്തില്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കാല്‍ച്ചുവടുകള്‍ പിന്തുടരാന് ഏവരെയും സഹായിക്കണമേയെന്ന് യാചിച്ചുകൊണ്ട് മാര്‍പാപ്പ പ്രാര്‍ഥിച്ചു.യേശുവിന്റെ ഗാഗുല്‍ത്തായിലേക്കുള്ള യാത്രയില്‍ ഇന്നത്തെ ലോകത്തെ കാണാന്‍ സാധിക്കുമെന്ന് തന്റെ ധ്യാനചിന്തകളില്‍ ഫാ. ഫ്രാന്‍സെസ്കോ അടിവരയിട്ടു.
വികലമായ അധികാര സങ്കല്‍പ്പത്തെയും അധികാര ദുര്‍വിനിയോഗത്തെയും യേശുവിന്റെ സ്നേഹത്തിന്റെ ശക്തിയെയും താരതമ്യം ചെയ്തുകൊണ്ട്, യുദ്ധത്തില്‍ വേദന അനുഭവിക്കുന്നവരെ പ്രാര്‍ഥനയില്‍ പ്രത്യേകം അനുസ്മരിച്ചു.
കൗറീന്‍കാരനായ ശിമയോന് യേശുവിനെ സഹായിക്കുന്നത് ചൂണ്ടിക്കാണിച്ചുകൊണ്ട്, അപരനെ പരിചരിക്കാന്വേണ്ടി യുദ്ധമുഖങ്ങളില്‍ ജീവന് പണയപ്പെടുത്തുന്ന നിരവധി സന്നദ്ധപ്രവര്‍ത്തകരുടെയും മാനുഷിക പ്രവര്‍ത്തകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ജീവിതത്തെ പ്രാര്‍ഥനയില്‍ എടുത്തുപറഞ്ഞു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന പീഡാനുഭവ തിരുക്കര്‍മങ്ങളില്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു. പേപ്പല്‍ ഭവനത്തിന്റെ പ്രഭാഷകന്‍ ഫാ. റോബെര്‍ത്തോ പസോളിനി ഒഎഫ്എ സന്ദേശം നല്കി. ഇന്നലെ പ്രാദേശികസമയം രാത്രി എട്ടിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഉയിര്‍പ്പിന്റെ തിരുക്കര്‍മങ്ങള്‍ക്ക് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു.
ഇന്നു രാവിലെ പ്രാദേശികസമയം 10.15ന് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ ഉയിര്‍പ്പുതിരുനാള്‍ വിശുദ്ധ കുര്‍ബാന നടക്കും.
തുടര്‍ന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിലെത്തി ലോകം മുഴുവനുംവേണ്ടിയുള്ള സന്ദേശം നല്‍കും. നെതര്‍ലാന്‍ഡ്സില്‍നിന്ന് എത്തിച്ച വിവിധ പുഷ്പങ്ങള്ക്കൊണ്ടാണു സെന്റ് പീറ്റേഴ്സ് ബസിലിക്ക അലംകൃതമാക്കിയിരിക്കുന്നത്.